ബ്രിസ്ബൈനിൽ എട്ട് പുതിയ കേസുകൾ കൂടി; രണ്ട് കേസുകളുടെ ഉറവിടം കണ്ടെത്തിയിട്ടില്ല
ബ്രിസ്ബൈനിലെ കോവിഡ് ക്ലസ്റ്ററില്‍ എട്ടു പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലായവരാണ് ആറ് പുതിയ രോഗബാധിതര്‍. എന്നാല്‍ രണ്ട് കേസുകളുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്ത് ഇപ്പോള്‍ രണ്ട് വ്യത്യസ്ത ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതായി പ്രീമിയര്‍ അനസ്താഷ്യ പലാഷേ പറഞ്ഞു. ബ്രിസ്ബൈനിലെ പ്രിന്‍സസ് അലക്സാന്‍ഡ്ര ആശുപത്രിയുമായി ബന്ധമുള്ളതാണ് ഇവ. ഇതില്‍ ഒന്ന് ആശുപത്രിയിലെ ഡോക്ടറില്‍ നിന്നും മറ്റൊന്ന് ഇതേ ആശുപത്രിയിലെ നഴ്സില്‍ നിന്നുമാണ്. വാക്സിനേഷന് സ്വീകരിച്ചിട്ടില്ലാത്ത പ്രിന്‍സസ് അലക്സാന്‍ഡ്ര ആശുപത്രിയിലെ നഴ്സിനാണ് വൈറസ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് പുതിയ ക്ലസ്റ്ററുകളിലെ രോഗബാധ കുറഞ്ഞത് 15 ആയി. സജ്ജീവമായ 78 കേസുകളാണ് ഇപ്പോള്‍ ക്വീന്സ്ലാന്റിലുള്ളത്.
അതിനാല്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കോവിഡ് രോഗികളുമായി നേരിട്ട് ഇടപെടുന്ന മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാക്കാന്‍ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഉത്തരവിടുമെന്ന് പ്രീമിയര്‍ അറിയിച്ചു. മാത്രമല്ല ഫൈസര്‍ വാക്സിനോ ആസ്ട്ര സെനക്ക വാക്സിനോ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരെ മാത്രമേ നേരിട്ട് കൊവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ അനുവദിക്കുകയുള്ളെവെന്നും ജാനറ്റ് യംഗ് വ്യക്തമാക്കി.